Pages

Friday, December 30, 2005

ചാറ്റല്‍ മഴയുടെ സംഗീതം

‍'അയാള്‍ ഭ്രാന്തനാണു'. പയ്യാമ്പലം ബീച്ചിലെ സന്ദര്‍ശകര്‍ക്കിടയില്‍ ഏകാഭിപ്രായമുള്ള ഒരേ ഒരു കാര്യം. ഏകാന്തതയും മൌനവും തന്റെ സ്വകാര്യ സ്വത്താണെന്ന് അയാള്‍ അടിയുറച്ച്‌ വിശ്വസിച്ചു. നീട്ടി വളര്‍ത്തിയ മുടിയും ചെറിയ താടിയുമുള്ളതിനാല്‍, താന്‍ സാഹിത്യകാരനാണെന്ന് അയാള്‍ സ്വയം ധരിച്ചു വെച്ചു. ഒരു നീളന്‍ കുപ്പായവും, തോളില്‍ ഒരു തുകല്‍ സഞ്ചിയും, കൈയില്‍ ഒരു ദാര്‍ശനിക പുസ്തകവും പേനയുമായി അയാള്‍ പയ്യാമ്പലം ബീച്ചിലെ സന്ദര്‍ശകരെ വരവേല്‍കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അഭിമാനികളായി നടിച്ചവര്‍ അയാളൂടെ പുഞ്ചിരിയെ ഗൌനിച്ചില്ല. ചിലര്‍ ഒരു തമാശയ്ക്ക്‌ അയാളോട്‌ കുശലാന്വേഷണം ചോദിക്കും. വൈകുന്നേരങ്ങളില്‍ സ്കൂള്‍ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്ന കുട്ടികള്‍ക്ക്‌ അയാളൊരു കാഴ്ച വസ്തുവായിരുന്നു. പയ്യാമ്പലം ബീച്ചിനോടനുബന്ദിച്ചുള്ള പൂന്തോട്ടത്തിലേക്ക്‌ സൌജന്യപ്രവേശനത്തിനുള്ള സമരങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ വിജയം കണ്ടത്‌ ഇയാളുടെ ഏകാങ്ക സാംസ്കാരിക സംഘടന മാത്രമായിരുന്നു. ബാക്കി എല്ലാവരും ഇന്നും പണം മുടക്കി തന്നെ അവിടേക്ക്‌ പ്രവേശിക്കുന്നു.